
ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി.ജനാര്‍ദ്ദന റെഡ്‌ഡി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്.
അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ബല്ലാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്ത് എത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്‌ഡി 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു.

‘ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നത് പോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി മെമ്പറല്ല, പാര്‍ട്ടിയുമായി ബന്ധവുമില്ല. പാര്‍ട്ടിയിലെ ആളുകള്‍ എന്നെ അംഗമായി കാണുന്നു. അത് തെറ്റായ ധാരണയാണ്. ഇന്ന് ഞാന്‍ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എൻ്റെ സ്വന്തം ചിന്തയിലും 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ബസവണ്ണയുടെ ആശയങ്ങളിലും അടിയുറച്ചാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. അത് ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരാണ്.’ – റെഡ്‌ഡി പറഞ്ഞു.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് പാര്‍ട്ടിയുടെ പ്രചാരണം നടത്തുകയും ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
