Categories
articles Kerala tourism

നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടി, മാധ്യമപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ജില്ലാ കളക്ടര്‍ കേട്ടു; ഭൂവിനിയോഗത്തിന് മാസ്റ്റര്‍ പ്ലാന്‍, ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കും; വിശദ വിവരങ്ങൾ ഇങ്ങനെ..

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 30 വരെ നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനിൻ്റെ ഭാഗമായി കാസര്‍കോട് നഗരത്തിനെ സുല്‍ത്താന്‍ ബത്തേരി മോഡലില്‍ ശുചിത്വ നഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസര്‍കോട് വികസനപാക്കേജിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

യാത്രാ സൗകര്യത്തിൻ്റെ കാര്യത്തില്‍ കാസര്‍കോട് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കാസർകോട് നിന്ന് രാത്രി കാലങ്ങളിലും ബസ് സൗകര്യം ലഭ്യമാക്കണം. പെരിയ എയര്‍ സ്ട്രിപ്പ്, കോവളം ബേക്കല്‍ ജലപാത എന്നിവയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. മീന്‍, കല്ലുമ്മക്കായ ലഭ്യത കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ കടല്‍ വിഭവ സംസ്‌ക്കരണ ശാല ആവശ്യമാണ്. കാസര്‍കോട് ലഭ്യമാകുന്ന ചുട്ടെടുത്ത കശുവണ്ടിയെ ബ്രാന്റ് ചെയ്ത് വിപണനം ചെയ്യണം. ഉരുള്‍ പൊട്ടല്‍ മേഖലകളില്‍ മഴക്കാലത്ത് പട്ടിക വർഗ വിഭാഗങ്ങളെ പതിവായി മാറ്റി പാര്‍പ്പിക്കുന്നതിന് പകരം സ്ഥിരമായൊരു സംവിധാനം ആവശ്യമാണ്. ജില്ലയില്‍ ചിതറി കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ കണക്ട് ചെയ്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആലോചിക്കാവുന്നതാണ്. കാസര്‍കോട് നഗരത്തെ രാത്രികാലങ്ങളിലും സജീവമാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. നഗരത്തിൽ മികച്ച പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും ആവശ്യമാണ്. കണ്ണൂരിൽ യാത്ര നിർത്തുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ്, ജനശതാബ്ദി ട്രെയ്‌നുകള്‍ കാസര്‍കോട് വരെ നീട്ടണം. സഹകരണ ബാങ്കുകളെ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന കേന്ദ്രങ്ങളാക്കണം. ഗ്രൂപ്പു വില്ലേജുകള്‍ ഒഴിവാക്കി വില്ലേജുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ആവശ്യമാണ്. ഓട്ടോ റിക്ഷകള്‍ക്ക് മീറ്റര്‍ ഘടിപ്പിച്ച് ചാർജ് ഈടാക്കണം. പ്രകൃതി സൗഹൃദമായി ഗ്രാമീണ സംസ്കൃതിയെ പ്രയോജനപ്പെടുത്തി, സുസ്ഥിര ടൂറിസം പദ്ധതി നടപ്പിലാക്കണം. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കണം. തുടങ്ങിയ നിർദ്ദേശങ്ങൾ മാധ്യപ്രവര്‍ത്തകര്‍ അവതരിപ്പിച്ചു. എല്ലാ നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചില നിർദ്ദേശങ്ങളിൽ
ജില്ലയുടെ പൊതുവായ വികസനത്തിന് വ്യത്യസ്ത മേഖലകളിലെ വിദഗ്ദരുമായി സംവദിക്കാനുമുള്ള വേദിയാണ് ‘നമ്മുടെ കാസറഗോഡ്’ ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടി. ചര്‍ച്ചയില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദ്, സെക്രട്ടറി കെ.വി പത്മേഷ്,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു. നമ്മടെ കാസ്രോഡ് ലോഗോ പ്രസ്ക്ലബ് സെക്രട്ടറി കെ.വി പത്മേഷും വൈസ് പ്രസിഡണ്ട് നഹാസ് പി മുഹമ്മദും ചേർന്ന് പ്രകാശനം ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *