
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച ഐ.ഐ.ടി ബിരുദധാരിയായ അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. 60 ദിവസം നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചത്. സ്പെഷ്യല്‍ ജഡ്‌ജി വിവേകാനന്ദ ശരണ്‍ ത്രിപാഠിയാണ് വധശിക്ഷ വിധിച്ചത്.
2022 ഏപ്രില്‍ 3ന് വൈകുന്നേരമാണ് ഐ.ഐ.ടി ബിരുദധാരിയായ അഹമ്മദ് മുര്‍ത്താസ അബ്ബാസി വെട്ടുകത്തിയുമായി ഗോരഖ് നാഥ് ക്ഷേത്രത്തില്‍ ആക്രമണത്തിനെത്തിയത്. ഇയാള്‍ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തുന്ന അന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനിരുന്നതാണെന്നും പറയപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ വെട്ടി.

ഒരു വിധം കീഴ്പെടുത്തിയതിന് ശേഷം അഹമ്മദ് അബ്ബാസിയില്‍ നിന്നും അരിവാളും കത്തിയും കണ്ടെടുത്തു. ആക്രമണത്തിന് ശേഷേം തന്‍റെ മകന് ബുദ്ധി സ്ഥിരതയില്ലെന്ന് അഹമ്മദ് അബ്ബാസിയുടെ പിതാവ് മുനിര്‍ അബ്ബാസി പറഞ്ഞിരുന്നു.
എന്‍.ഐ.എയും ഉത്തര്‍പ്രദേശിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി ഒമ്പത് മാസത്തോളമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അഹമ്മദ് അബ്ബാസിക്ക് ഐ.എസ്.ഐ.എസുമായി ബന്ധമുള്ളതായി തെളിഞ്ഞു. ഐ.എസ്.ഐ.എസിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് അബ്ബാസി പ്രതിജ്ഞ എടുത്തതായും ഐ.എസ്.ഐ.എസ് അനുഭാവികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും കണ്ടെത്തി. രാജ്യദ്രോഹകുറ്റം ചെയ്തതിന്‍റെ പേരില്‍ യു.എ.പി.എ ആണ് ചുമത്തിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നല്‍കിയത്.
