
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കുകയാണ്. അതിനിടെ പ്രധാന ചർച്ചാവിഷയം മൂന്നാം തവണയും തുടർഭരണം എന്നതിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൂന്നാം ഭരണം ഉറപ്പെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മൂന്നാം തവണയും പിണറായി വിജയൻ നയിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് മറുപടി നൽകി. എന്നാൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി. പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് നൽകിയിട്ടുണ്ട്. അതേസമയം പി.കെ. ശ്രീമതിയെയും എ.കെ ബാലനെയും ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചു. തുടർ ഭരണം ഉറപ്പിച്ചതായി പി.കെ ശ്രീമതിയും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. മൂന്നാം തവണയും എൽ.ഡി.എഫ് തന്നെ അധികാരത്തിലെത്തുമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. മൂന്നാം ഭരണമെന്ന ഒരു പ്രതീതി സൃഷ്ടിച്ച് പാർട്ടി പ്രവർത്തകരെ ആവേശം കൊള്ളിക്കുകയാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു നേതാവിലേക്ക് ചുരുങ്ങുന്ന പാർട്ടിയും ഒരു നേതാവിൽ കേന്ദ്രീകരിക്കുന്ന അവസാന വാക്കുമായി പാർട്ടി മാറുന്നതായുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുക്കയാണ്. ഇതിനെ തടയിടാനും പിണറയിസം തുടരാനും മൂന്നാം ഭരണം എന്ന ആവേശത്തിലേക്ക് പാർട്ടി പ്രവർത്തകരെ തള്ളിവിടുകയാണ് ചെയ്യുന്നത്.
