
കാസറഗോഡ്: കുമ്പള ഗ്രാമ പഞ്ചായത്തിൽ നിലവിലെ ഭരണ സമിതി വൻ അഴിമതി നടത്തിയതായി യൂത്ത് ലീഗ് നേതാവ്. പാർട്ടിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. അഴിമതിക്കാരെ മാറ്റി നിർത്താനും സുതാര്യത ഉറപ്പ് വരുത്താനും പാർട്ടി നേതൃത്വത്തിന് സാധിച്ചില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അന്വേഷണ കമ്മിറ്റി അഴിമതി ശരിവെക്കുന്ന രീതിയിലാണ് റിപ്പോർട്ട് നൽകിയത്. അതിന് ശേഷം സംസ്ഥാന സെക്രട്ടറി രേഖാമൂലം ആരോപണ വിധേയരായവരെ മാറ്റിനിർത്താൻ നിർദ്ദേശം നൽകി. അതിന് ശേഷവും പാർട്ടി കീഴ്‌ഘടകം നടപടി എടുക്കാതെ അഴിമതി തുടർന്നു. ആയിരമോ പതിനായിരമോ ലക്ഷങ്ങളോ അല്ല. കോടികളുടെ അഴിമതിയാണ് നടത്തിയത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ബാസ് ചാനൽ ആർ.ബിയോട് പറഞ്ഞു.
പഞ്ചായത്ത് ഭരണം ഈ അഞ്ച് വർഷം ചില ലോബികളുടെ കൈകളിലാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വനിത ആയതിനാൽ അവരുടെ മറവിൽ പ്രസിഡഡിൻ്റെ ഭർത്താവാണ് അഴിമതിക്ക് വഴിയൊരുക്കിയത്. പല പദ്ധതികളിലും ലക്ഷങ്ങളാണ് തട്ടിയത്. മൂത്രപ്പുര നിർമ്മാണത്തിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതിലും ലക്ഷങ്ങൾ അധികം കണക്ക് കാണിച്ച് പണം കൈക്കലാക്കി. പണം കൈക്കലാക്കുന്നവരുടെ സംഘത്തിൽ ലീഗ് നേതാക്കളും ഉൾപ്പെടുന്നു. അതിനാലാണ് ഇവർക്കെതിരെ പാർട്ടി നടപടി ഉണ്ടാവാത്തതെന്നും അബ്ബാസ് പറഞ്ഞു. വിവരാവകാശ രേഖകൾ സഹീതമാണ് അബ്ബാസ് ലീഗ് നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇത് ആരോപണമല്ലന്നും അഴിമതി നടന്നു എന്നത് തെളിഞ്ഞതാണെന്നും അബ്ബാസ് പറയുന്നു.
അബ്ബാസ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ:
- മൂത്രപ്പുര നിർമ്മാണത്തിൽ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ
- ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതിൽ ലക്ഷങ്ങൾ തട്ടി
- തെരുവ് വിളക്ക് സ്ഥാപിച്ചതിലും കള്ള കണക്ക് കാണിച്ച് പണം കൈക്കലാക്കി.
- കുടിവെള്ളം വിതരണം നടത്തിയതിലും വ്യക്തയില്ല
- 5 വർഷം ചായ കുടിച്ച വകയിൽ ചെലവ് 15 ലക്ഷം.
- മുസ്ലിം ലീഗ് നേതാക്കളിൽ ചിലർ അഴിമതിക്ക് കൂട്ട് നിന്നു
- പാർട്ടിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയില്ല
- സംസ്ഥാന സെക്രട്ടറിയുടെ നടപടിക്ക് പുല്ല് വില
- എം.എൽ.എയുടെ പി.എ അഴിമതി സംഘത്തിൽ ഉള്ളതായും പറയുന്നു.
