
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്കാണ് പരുക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിൽ മാർച്ചിലുണ്ട്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് 7 തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു, കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു.താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
