
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബവുമായി സംസാരിച്ചു. തിരച്ചിലിന് വേണ്ട സഹായം നൽകുമെന്നും തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പ് കർണ്ണാടക സർക്കാർ നൽകിയതായും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. പ്രദേശത്ത് മഴ തുടരുകയാണ് ഷിരൂർ പുഴയിൽ കുത്തൊഴുക്ക് അതേപടി തുടരുന്നു. തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ കാരണം പ്രതികൂല കാലാവസ്ഥയാണ്. രക്ഷാപ്രവർത്തകരുടെ സുരക്ഷക്കാണ് കർണ്ണാടക സർക്കാർ നിലവിൽ മുൻതൂക്കം നൽകുന്നത്. ഇന്ന് തിരച്ചിലിന് രക്ഷാ സംഘം എത്തിയെങ്കിലും സാഹചര്യം മോശമായതിനാൽ മടങ്ങുകയാണുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുൻ്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നൽകിയാതായി കുടുംബം അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനം കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നൽകിയത്.
