
രാജ്യത്തെ പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഓൺലൈൻ ഗെയിമുകൾക്കായി മാർഗരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമിന്റെ ഭാഗമാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരുമെന്നാണ് വ്യക്തമാവുന്നത്.
അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കുമെന്നും ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും ഐ.ടി മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ വാതുവയ്പ്പ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. കരടിൻമേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ച മുതൽ തേടും.

നിരവധി കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. ഇതിൻ്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നീക്കം.
