Categories
articles national news trending

ബി.ജെ.പി യുടെ ആദ്യ വനിതാ മുഖ്യമന്ത്രി; ഡൽഹിയിൽ രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ബനിയ വിഭാഗത്തിൽപെട്ട നേതാവ്; ശക്തമായ വോട്ട് ബാങ്ക്; മോദി നടത്തിയ നീക്കങ്ങൾ ഇങ്ങനെ..

ദില്ലി: ആം ആദ്മി പാർട്ടിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ബി.ജെ.പി ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു. രേഖ ഗുപ്തയാണ് ഡൽഹി മുഖ്യമന്ത്രി. ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. വ്യാഴാഴ്‌ച ഉച്ചക്ക് രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലൂടെ ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്താണ് രേഖ ഗുപ്ത രാജ്യതലസ്ഥാനം ഭരിക്കാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദില്ലി രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എൻ.ഡി.എ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. വേദിയിൽ വിവിധ മത ആചാര്യന്മാർക്കും പൗര പ്രമുഖർക്കും പ്രത്യേക ഇടം ഒരുക്കിയിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ദില്ലിയുടെ മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തത്. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചെത്തിയ വനിതാ നേതാവിനെ ബി.ജെ.പി ദില്ലി ഭരിക്കാനേൽപ്പിക്കുന്നത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. ദില്ലിയിൽ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തിൽപെട്ട നേതാവാണ് രേഖ ഗുപ്ത. ദില്ലിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ്. അതിനാൽ വലിയ വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് ബി.ജെ.പി ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ തീരുമാനം കൈകൊണ്ടത്. എ.ബി.വി.പിയുടെ തീപ്പൊരി നേതാവായിരുന്നു ഹരിയാനയിൽ ജനിച്ച രേഖ ഗുപ്ത. നേരത്തെ ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദവിയും അലങ്കരിച്ചു. 2007 ൽ ആദ്യമായി ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗൺസിലറായി. 2012 ലും 2022 ലും ജയം ആവർത്തിച്ചു. ബി.ജെ.പിയിലും മഹിള മോർച്ചയിലും വിവിധ പദവികൾ വഹിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *