
കാസറഗോഡ്: സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങൾ ഒൿടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ യോഗം ചേർന്നു. സംഘാടകസമിതി ചെയർമാൻ എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ, എ.എസ്.പി ദേവദാസ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഒൿടോബർ 19ന് കൃത്യം രണ്ടുമണിക്ക് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിക്കും. സാംസ്കാരിക പരിപാടികളും അരങ്ങേറും.
പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. കാസർകോട് ജില്ലയിൽ ആദ്യമായാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രചാരണം ഊർജ്ജിതമാക്കുന്നതിന് യോഗം തീരുമാനിച്ചു. സന്ദർശക സുരക്ഷ, വാഹന നിയന്ത്രണം, മത്സരിക്കുന്നവരുടെ സുരക്ഷ തുടങ്ങിയവയെല്ലാം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂബ ടീമിനെ ഫയർഫോഴ്സ് നിയോഗിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ സന്തോഷ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലാലി ജോർജ്, ചന്ദേര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പ്രശാന്ത്, നിലേശ്വരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, ബി.നിബിൻ, പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്സ്, അസിസ്റ്റൻറ് എൻജിനീയർ കെ സുനിൽ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാൽ, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എം.സി നിതിൻ, ശുചിത്വമിഷൻ പ്രതിനിധി കെ സാന്ദീപ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
