
നീലേശ്വരം: മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് വേണ്ടി സി.സി.ടി.വി പരിശോധിച്ച പോലീസ് രണ്ട് യുവാക്കളെ സംശയിച്ചു. യുവാക്കൾ നടന്നുപോകുന്ന ദൃശ്യം, ഫോട്ടോ സഹീതം പോലീസ് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി. കുറുവാ സംഘത്തിൽ പെട്ടവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ എന്നായിരുന്നു അറിയിപ്പ്. നീലേശ്വരം പടന്നക്കാട്ടെ ഒരു വീടിൻ്റെ സി.സി.ടി.വിയിലാണ് യുവാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നത്. നീലേശ്വരം പോലീസിൻ്റെ നമ്പർ സഹീതം വാർത്തകളും പല മാധ്യമങ്ങളും നൽകി. ഇവരെ കാണുന്നവർ വിവരം പോലീസിൽ അറിയിക്കണം എന്നായിരുന്നു അറിയിപ്പ്. എന്നാൽ യഥാർത്ഥത്തിൽ ഈ യുവാക്കൾ കുറുവാ സംഘത്തിൽ പെട്ടവരോ മോഷ്ട്ടകളോ അല്ല എന്നതാണ് യാഥാർഥ്യം. മലപ്പുറത്തുനിന്നും പെയിന്റിംഗ് പണിക്കായി പടന്നക്കാട് എത്തിയതായിരുന്നു ഇരുവരും. എന്നാൽ പോലീസ് നൽകിയ അറിയിപ്പ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ യുവാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. നാട്ടിൽ ചെല്ലാൻ പറ്റാത്ത അവസ്ഥ. ജോലിക്ക് പോകാനും വയ്യ. ആളുകൾ ഇവരെ മോഷ്ട്ടാക്കൾ എന്ന നിലയിൽ സംശയിക്കുന്നു. ഒടുവിൽ സഹികെട്ട യുവാക്കൾ പോലീസ് സ്റ്റേഷനിൽ എത്തിയാണ് നിരപരാധിത്വം തെളിയിച്ചത്. അമളി മനസ്സിലാക്കിയ പോലീസ് യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ മറ്റു പോസ്റ്റും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഈ ഫോട്ടോയിൽ കാണുന്ന യുവാക്കൾ മോഷ്ട്ടാക്കൾ അല്ലെന്നും അവരുടെ മുൻ ഫോട്ടോകൾ പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചു.
