സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്ത് മോദി, 45 മണിക്കൂർ നീളുന്ന ധ്യാനം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്ത് മോദി, 45 മണിക്കൂർ നീളുന്ന ധ്യാനം

കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ് ആരംഭിച്ചത്. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും. ധ്യാന മണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നു എങ്കിലും ഉപയോ​ഗിച്ചില്ല.

സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം വെള്ളിയാഴ്‌ച പുലർ‌ച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്‌ച വിവേകാനന്ദപ്പാറയിൽ എത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ച ഉച്ചയോ​ടെ ധ്യാനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദ പാറയിലേക്ക് പോയത്.വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്.

അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്‌മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർ‌പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകി‌യാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു.

0Shares