
ബേഡകം / കാസർകോട്: റോഡരികിൽ മാസ്ക്ക് ധരിച്ച് പുല്ലരിഞ്ഞ നാരായണിയമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി തയ്യാറാക്കിയ വിഡിയോ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ബേഡകം സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ ഉത്തംദാസും സംഘവും നാരായണിയമ്മയുടെ വീട്ടിലെത്തി.

വ്യാഴാഴ്ച വൈകുന്നേരം അപ്രതീക്ഷിതമായി പോലീസുദ്യോഗസ്ഥരെ കണ്ട്നാരായണിയമ്മ ആദ്യം അമ്പരന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. ജനമൈത്രി പോലീസിന്‍റെ ഉപഹാരമായി മാസ്ക്കും ഗ്ലൗസും കിറ്റും നല്കി. അംഗീകാരത്തിന് നാരായണിയമ്മ പോലീസുദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു.
സി. ഐ ഉത്തംദാസിനൊപ്പം ജനമൈത്രി ബീറ്റ് പോലീസുകാരായ രാമചന്ദ്രൻ നായർ, സുകുമാരൻ കാടകം, രാജേഷ്, സ്പെഷ്യൽ ബ്രാഞ്ചിലെ ഭാസ്ക്കരൻ മാഷ് വിഷനിലെ വിജയൻ ശങ്കരംപാടി എന്നിവരും നാരായണിയമ്മയുടെ വീട്ടിലെത്തിയിരുന്നു.
