
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് നിരോധനം. 2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻ്റെറിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. “ഇന്ത്യ: ദി മോദി ക്വസ്റ്റന്‍’ (India:The Modi Question )എന്ന ഡോക്യുമെൻ്റെറിയുടെ ട്വീറ്റുകളും YouTube വീഡിയോകളും ആണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജി–20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് അന്തര്‍ ദേശീയതലത്തില്‍ സ്വീകാര്യനെന്ന് വരുത്താന്‍ മോദിയും കേന്ദ്രവും കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് ബി.ബി.സി ഡോക്യുമെൻ്റെറി വന്നത്. ഡോക്യുമെൻ്റെറിക്ക് ആഗോള തലത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. ഡോക്യുമെൻ്റെറിയിലൂടെ, ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ വംശഹത്യയുടെ നീറുന്ന ഓര്‍മകള്‍ വീണ്ടും അന്തര്‍ദേശീയമായി ചര്‍ച്ചയായി മാറിയിരുന്നു.

2002ലെ വംശഹത്യയുടെ കാരണങ്ങള്‍ അറിയാന്‍ യു.കെ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിച്ച സംഘത്തിൻ്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് രണ്ട് ഭാഗമായുള്ള ബി.ബി.സി ഡോക്യുമെൻ്റെറി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണ റിപ്പോര്‍ട്ടിൻ്റെ പ്രസക്തഭാഗങ്ങള്‍ ഡോക്യുമെൻ്റെറിയിലുണ്ട്. വംശഹത്യാ വേളയില്‍ യു.കെയുടെ വിദേശ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്.
കലാപത്തിൻ്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകമായി താല്‍പ്പര്യമെടുത്താണ് അന്വേഷണത്തിന് സംഘത്തെ വെച്ചതെന്ന് സ്ട്രോ വ്യക്തമാക്കുന്നു. ഗുജറാത്തിലേക്ക് സംഘത്തെ അയച്ച്, എന്താണ് സംഭവിച്ചതെന്ന് നേരിട്ടു മനസ്സിലാക്കി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസിനെ പിന്‍വലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവ പങ്കുവഹിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു– സ്ട്രോ പറഞ്ഞു. പുറത്തുവന്നതിലും ഭീകരമാണ് കാര്യങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിം സ്ത്രീകള്‍ ആസൂത്രിതമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായിരുന്ന കലാപത്തില്‍ ഹിന്ദു മേഖലകളില്‍ നിന്ന് മുസ്ലിങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു ലക്ഷ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
