
മംഗളുരു: ഷിരൂരിൽ തിരച്ചിലിൽ അർജുൻ്റെ ലോറി കണ്ടെത്തി. പൂർണ്ണമായും തകർന്ന നിലയിലാണ്. എന്നാൽ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം അർജുൻ്റെതാണെന്ന് ഉറപ്പുവരുത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഡി.എൻ.എ പരിശോധനയുടെ ഫലം ലഭിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച വിവരം കളക്ടർ ലക്ഷ്മി പ്രിയ മാധ്യമങ്ങളെ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ കാണാതായ രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനാൽ ഡി.എൻ.എ പരിശോധന നടത്തി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകേണ്ടത് ജില്ലാ ഭരണകൂടത്തിൻ്റെ അനിവാര്യതയാണ്. അപകടം നടന്ന 72 ദിവസത്തിന് ശേഷമാണ് അർജുൻ്റെ ലോറി കണ്ടെത്തുന്നത്. മണ്ണിടിച്ചിൽ കാണാതായ 2 പേർക്കായുള്ള തിരച്ചിൽ വരും ദിവസങ്ങളിൽ തുടരും എന്നാണ് കർണ്ണാട സർക്കാർ അറിയിച്ചത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരച്ചിൽ തുടരാൻ നിർദേശം നൽകി. തിരച്ചിൽ തുടരുമെന്ന ഉറപ്പ് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി.
