Categories
Kerala local news

മുംബൈയിലെ സലൂണിൽ ചെലവഴിച്ച പണം സംബന്ധിച്ചും അന്വേഷണം; നാടുവിട്ട പെൺകുട്ടികളെ സഹായിച്ചയാൾ അറസ്റ്റിൽ; വിവിധ വകുപ്പുകൾ ചുമത്തി ജയിലിലാക്കി

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത കേസിൽ പെൺകുട്ടികളെ സഹായിച്ച യുവാവ് അറസ്റ്റിൽ. എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ മുംബൈയിൽനിന്നും കണ്ടെത്തിയത്. പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.

പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ പെൺകുട്ടികൾ ചെലവഴിച്ചു എന്നാണ് നിഗമനം. ഈ ദൃശ്യങ്ങളൊക്കെയും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്‌. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അതിനാൽ ജാഗ്രത നിർദേശം നൽകുകയാണ് പോലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സി.ഡബ്ല്യു.സി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *