
കൊച്ചി: മലയാള സിനിമാ മേഖലയിലെ പ്രമുഖരുടെ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ഇതു സംബന്ധമായി ഇന്‍കം ടാക്‌സില്‍ നല്‍കിയ കണക്കില്‍ ‘ഒത്തുകളി’നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.
നോട്ട് നിരോധനത്തിന് മുന്‍പും ശേഷവും നടന്ന 10 വര്‍ഷത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മമ്മൂട്ടിയെയാണ് അന്വേഷണം ലക്‌ഷ്യം വെക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

സിനിമാ താരങ്ങള്‍ വാരിക്കൂട്ടിയ സ്വത്തുക്കള്‍ സംബന്ധിച്ചും ഇതിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ചുമാണ് ഐ.ബിയുടെ അന്വേഷണം.മമ്മൂട്ടി കായല്‍ കയ്യേറിയതായ ആരോപണം സംബന്ധിച്ച അന്വേഷണമാണ് ഇതില്‍ പ്രധാനം. പരിസ്ഥിതി സംബന്ധമായ ഗുരുതരമായ വെല്ലുവിളി കായല്‍ കയ്യേറി 17 സെന്റില്‍ കെട്ടിടം നിര്‍മിച്ചതിനു പിന്നിലുണ്ടെന്ന ആരോപണമാണ് ഐ.ബി പ്രധാനമായും അന്വേഷിക്കന്നത്. വന്‍ സാമ്പത്തിക അടിത്തറയുള്ള മമ്മൂട്ടിക്ക് എറണാകുളം ജില്ലയില്‍ മുന്‍പ് സര്‍ക്കാര്‍ സൗജന്യമായി ആറ് സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. പരാതിയുമായി രംഗത്ത് വന്നിരുന്ന പായ്ച്ചിറ നവാസില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ വിശദാംശം തേടും.
അംബേദ്കറുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സിനിമയിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചി കടവന്ത്രയിൽ കോടിയലധികം വിലവരുന്ന സർക്കാർ ഭൂമി സൗജന്യമായി പതിച്ചു നൽകിയതിൽ വൻ അഴിമതിയും, ക്രമക്കേടുകളും , നിയമ ലംഘനങ്ങളും നടന്നിട്ടുണ്ട്. പാവപ്പെട്ടവർ ഒരു സെന്റ് ഭൂമിക്കായി അപേക്ഷകൾ നൽകി പത്ത് വർഷത്തിലധികമായി കാത്തിരുന്നിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഈ അഴിമതിയും, മനുഷ്യാവകാശ ലംഘനവും നടന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
