Trending News





ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മരിച്ച അജിത് കുമാറിൻ്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മദ്രാസ് ഹൈക്കോടതി കേസിൽ ഇടപെട്ടു.
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ വച്ച് മരണം സംഭവിച്ചത്. മധുര സ്വദേശിയായ നികിത എന്ന യുവതി നൽകിയ പരാതിയിൽ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിൻ്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും, മടങ്ങിവന്നപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായന്നും യുവതി പരാതി നൽകിയിരുന്നു.

മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് മൊഴി നൽകിയിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ വാനിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നും മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് സർക്കാരിനോട് വിശദീകരണം തേടിയത്. തീവ്രവാദിയെ പോലെ യുവാവിനെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Sorry, there was a YouTube error.