
വെള്ളരിക്കുണ്ട്/ കാസര്‍കോട്: നമ്മുടെ മണ്ണും കാടും കുടിവെള്ളവും സംരക്ഷിക്കാൻ ഒരു നാടൊന്നിച്ച് അണിനിരന്നിട്ടും അധികാരിവർഗം കണ്ണ് തുറക്കുന്നില്ലെന്നും നിലനില്പിനായി പോരാടുന്ന ജനങ്ങളെ അധികാരഗർവുകൊണ്ട് വെല്ലിവിളിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും സാമൂഹികപ്രവർത്തക ദയാഭായി.

കാസര്‍കോട് ജില്ലയിലെ പരപ്പയിൽ മുണ്ടത്തടം ക്വാറിവിരുദ്ധസമരത്തിന്‍റെ നൂറാംദിവസം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവിടെ പ്രളയം ആവർത്തിച്ചിട്ടും ഇതിന്‍റെ കാരണങ്ങൾ എന്തായിരുന്നുവെന്ന് തുറന്നുപറയാൻ ഉത്തരവാദപ്പെട്ടവർ മടിക്കുന്നു. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ദയാബായ് പറഞ്ഞു.
സമരസമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധജ്വാല തീർത്തു. യോഗത്തിൽ കെ.പി.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. അഡ്വ. ടി.കെ.സുധാകരൻ, പി.ആർ സുനിൽ, സി.എം ഇബ്രാഹിം, ബാബു കോഹിനൂർ, പ്രമോദ് വർണം, വിജയൻ കോട്ടയ്ക്കൽ, തോമസ് പറമ്പകത്ത്, എം.പി ജോസഫ് എന്നിവർ സംസാരിച്ചു.
