നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് മൂന്നാം തവണയും കായകല്പം അവാർഡ്. താലൂക്ക് ആശുപത്രി വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിയാണ് ഇത്തവണയും പുരസ്കാരത്തിന് അർഹമായത്. 2016-17ൽ പ്രത്യേക പരാമർശം നേടിയ ഈ ആശുപത്രി കഴിഞ്ഞ തവണയും മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ആശുപത്രികളുടെ ശുചിത്വം, അണുബാധ നിയന്ത്രണം, പരിസര ശുചീകരണം, സേവന നിലവാരം, ആശുപത്രി പരിപാലനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് സ്റ്റേറ്റ് ക്വാലിറ്റി സംഘം പരിശോധന നടത്തി ഈ അവാർഡ് നൽകുന്നത്. ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയുടെ കഠിന പരിശ്രമത്തിലൂടെയാണ് ഈ പുരസ്കാരം വീണ്ടും ലഭിച്ചത്.
ജോലി സമയം കഴിഞ്ഞും, അവധി ദിവസങ്ങളിലും ജീവനക്കാർ എത്തി ശുചീകരണ പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടത്തിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എ.ജമാൽ അഹമ്മദ്, ഇൻഫക്ഷൻ കൺട്രോൾ ഓഫിസർ ഡോ.വി സുരേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. നഗരസഭാ ചെയർമാൻ പ്രൊഫ.കെ.പി ജയരാജൻ്റെ നേതൃത്വത്തിൽ കൗൺസലർമാരുടെ പിന്തുണയും നീലേശ്വരത്തെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണവും ലഭിച്ചിരുന്നു. ആശുപത്രി മോടി പിടിപ്പിക്കുന്നതിന് എൻ.എച്ച്.എമ്മിൽ നിന്നുള്ള സാമ്പത്തിക സഹായവും ലഭിച്ചു. 24 മണിക്കുർ കാഷ്വാലിറ്റി സംവിധാനമുള്ള ഈ ആശുപത്രിയിൽ ദിവസേന 600 ഓളം രോഗികൾ എത്തുന്നു. ബുധൻ, വെള്ളി ദിവസങ്ങളിൽ ജീവിത ശൈലി രോഗ ക്ലിനിക്കും തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ലഹരി വിരുദ്ധ ചികിത്സാ ക്ലിനിക്കും നടക്കുന്നു. ലിം ഫ ഡിമ കെയർ ക്ലിനിക്ക് ബുധനാഴ്ചയാണ്. നന്നായി പ്രവർത്തിക്കുന്ന പാലിയേറ്ററിവ് കെയർ യുണിറ്റിൽ 250 ഓളം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂന്നാം തവണയും കായകല്പം അവാർഡ് സ്വന്തമാക്കി; നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി