
കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപത്തെരഞ്ഞടുപ്പിൽ എം. ശങ്കര്‍ റായ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുന്നണി സ്ഥാനാർത്ഥിയായി ശങ്കര്‍ റായ് യുടെ പേര് പ്രഖ്യാപിച്ചത്.
നേരത്തെ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശങ്കര്‍ റായിയെന്ന പേരിലേക്ക് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത്. സി.എച്ച് കുഞ്ഞമ്പുവും സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്താന്‍ ഇടയാക്കി. കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം. ഈ നീക്കത്തെ തുടര്‍ന്നാണ് സി.പി.എം ആലോചനകളില്‍ മാറ്റം വരുത്തിയത്. എം.സി.കമറുദ്ദീനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ എം. ശങ്കര്‍ റായ് പുത്തിഗെ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചാകത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷ പ്രാതിനിധ്യം പരിഗണിച്ചുകൊണ്ടാണ് ശങ്കർ റായ് യെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക ബന്ധങ്ങളും അനുകൂല ഘടകമായി.
ബാഡൂർ എ. എൽ. പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. കേരള യക്ഷഗാന കലാ ക്ഷേത്രത്തില്‍ പ്രസിഡൻറായും പ്രവർത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. 18-ാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ശങ്കര്‍ റായ് യെ ഇറക്കുന്നത് വഴി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.
