
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പർ ചരിത്രമാണെന്നും വോട്ടിംഗ് മെഷീനുകളിൽ തിരിമറി സാധ്യമല്ലെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ വിഷയത്തിലെ പ്രതികരണം. കോൺഗ്രസും എൻ.സി.പിയുമാണ് ബാലറ്റ് പേപ്പർ വേണമെന്ന് ആവശ്യപ്പെട്ടത്.

“പാർട്ടികൾ ഈ ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. ബാലറ്റ് പേപ്പർ ഇപ്പോൾ ചരിത്രമാണെന്ന് അവരോട് ശക്തവും സഭ്യമായ ഭാഷയിലും പറഞ്ഞതാണ്. കൂടാതെ നിങ്ങളോട് എനിക്കും നിങ്ങൾക്ക് പരസ്പരവും കണ്ണിൽ നോക്കി തന്നെ പറയാം ഇ.വി.എമ്മിൽ തിരിമറി സാധ്യമല്ല,” അറോറ പറഞ്ഞു. സംസ്ഥാനത്തെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശകലനം ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ, സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചിലവ് പരിധി ഉയർത്തണമെന്ന ആവശ്യവും തള്ളി.
ഇപ്പോൾ ഇത് സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്ത് 28 ലക്ഷമാണ് സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുക. ഈ പരിധി ഉയർത്തണമെന്നായിരുന്നു എൻ.സി.പിയും ശിവസേനയും ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് മാവോയിസ്റ്റ് ബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
