
കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് കുടുംബശ്രീ യോഗം നടക്കുന്നതിനിടെ വീട്ടമ്മയെയും പെൺ മക്കളെയും ആക്രമിച്ചതായി പരാതി. നീലേശ്വരത്തെ ചായ്യോം കോളനിയിലെ ചന്ദ്രന്റെ ഭാര്യ ജയന്തി, മക്കളായ നിഖില, നയന എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

തങ്ങളെ ജാതിപ്പേര് വിളിക്കുകയും ആക്രമിക്കുകയും ചെയ്തത് ചായ്യോം വാഴപ്പന്തലിലെ രാധാകൃഷ്ണൻ, ഭാര്യ ഓമന, മകൻ ഗോകുൽകൃഷ്ണ, ബിജു, ഭാര്യ വിനീത എന്നിവരാണ് എന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജയന്തി പറയുന്നു.
കുടുംബശ്രീ പ്രവർത്തകരായിരുന്നു മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയ ശേഷം ഇവരെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ ഭർത്താവ് ചന്ദ്രനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതായും ജയന്തി ആരോപിക്കുന്നു.
