
കാസർഗോഡ്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂപ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കുടുംബത്തിന് നീതിയുറപ്പാകണമെന്നും സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് ബ്ലാക്ക് മാർച്ച് സംഘടിപ്പിച്ചു. പോലീസിലെ ക്രിമിനൽ വാഴ്ചക്കെതിരെ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചും പ്ലേ കാർഡ് ഉയർത്തിപ്പിടിച്ചും നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പിൻമാറാൻ കൂട്ടാക്കാത്ത പ്രവർത്തർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചാണ് പിന്തിരിപ്പിച്ചത്.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ കേളോട്ട്, ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ്, കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഹാരിസ് തായൽ, ഷംസുദ്ദീൻ ആവിയിൽ, ഗോൾഡൻ റഹ്മാൻ, എം.പി നൗഷാദ് , യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് ബെദിര, സിദ്ധീഖ് ദണ്ഡകോളി, റൗഫ് ബാവിക്കര, നദീർ കൊത്തിക്കാൽ , എം.എസ്.എഫ് സംസ്ഥാന ജില്ലാ ഭാരവാഹികളായ അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് ത്വാഹ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എം.എ നജീബ് സ്വാഗതവും ഷാനവാസ് പള്ളിക്കര നന്ദിയും പറഞ്ഞു.

