സ്ത്രീ പീഡനത്തിൽ നാലര മണിക്കൂര്‍ രഹസ്യമൊഴി; സിബിഐ അന്വേഷിക്കുന്ന കേസിൽ രാഷ്ട്രീയ ഉന്നതർ, പീഡന കഥകള്‍ എണ്ണിപ്പറഞ്ഞ് സോളാര്‍ നായിക

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing സ്ത്രീ പീഡനത്തിൽ നാലര മണിക്കൂര്‍ രഹസ്യമൊഴി; സിബിഐ അന്വേഷിക്കുന്ന കേസിൽ രാഷ്ട്രീയ ഉന്നതർ, പീഡന കഥകള്‍ എണ്ണിപ്പറഞ്ഞ് സോളാര്‍ നായിക

തിരുവനന്തപുരം: സോളാര്‍ കേസിലെ നായികയുടെ കോടതിയിലെ രഹസ്യമൊഴി സി.ബി.ഐ അന്വേഷണം കടുപ്പിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെയും കേരളത്തിലെയും ഉന്നത കോണ്‍ഗ്രസ് നേതാക്കളും രണ്ട് കോണ്‍ഗ്രസ് എം.പിമാരും പ്രതിസ്ഥാനത്തുള്ള സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ശക്തമാക്കുകയാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. നാലര മണിക്കൂറെടുത്ത് വിശദമായാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയത്. മജിസ്‌ട്രേറ്റ് നേരിട്ടാണ് മൊഴി എഴുതിയെടുത്തത്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗത്തെയും ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സി.ബി.ഐ, എം.എ‍ല്‍.എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരള ഹൗസിലും ക്ലിഫ്ഹൗസിലും തെളിവെടുപ്പ് നടത്തി സീന്‍ മഹസര്‍ തയ്യാറാക്കി. കോണ്‍ഗ്രസിൻ്റെ ഉന്നത നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള കേസിലാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകള്‍ സി.ബി.ഐ അഡി.സൂപ്രണ്ട് സി.ബി രാമദേവന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തി. ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യല്‍ വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളാണ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

പ്രകൃതി വിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും പിഴയും ആവര്‍ത്തിച്ചാല്‍ ഇരുപതുവര്‍ഷം തടവുമാണ് ശിക്ഷ. ലൈംഗിക പീഡനം ജീവപര്യന്തമോ പത്തുവര്‍ഷം കഠിനതടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിക്കലിന് അഞ്ചുവര്‍ഷം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്യുന്നതിന് മൂന്ന് വര്‍ഷം വരെ തടവാണ് ശിക്ഷ. രണ്ടുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് വധഭീഷണി മുഴക്കല്‍. വഞ്ചനാക്കുറ്റത്തിന് ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

സോളാര്‍ പീഡനക്കേസില്‍ ശക്തമായ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി മുന്നോട്ടു പോവാനാണ് സി.ബി.ഐയുടെ തീരുമാനം. പത്തുവര്‍ഷം മുമ്പുള്ള സംഭവത്തില്‍ തെളിവുകള്‍ കണ്ടെടുക്കുക ശ്രമകരമാണ്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളാവും നിര്‍ണായകമാവുക.

2012ൽ ഒരു മന്ത്രി മന്ദിരത്തില്‍ നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോള്‍ ഡ്രൈവര്‍ മൊബൈലില്‍ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങള്‍ പരാതിക്കാരി സി.ബി.ഐയ്ക്ക് കൈമാറിയത്. പിന്നീട് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിൻ്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയും കേസില്‍ നിര്‍ണായകമാണ്. സോളാര്‍ നായികയുടെ പീഡന പരാതിയിലെടുത്ത കേസുകള്‍ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിലിരിക്കെ, പരാതിക്കാരിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

0Shares