
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ ചോർന്നു. ഈ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിയതായും കണ്ടെത്തത്തിയിട്ടുണ്ട്. സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിൻ്റെ സൂത്രധാരനെന്ന് പോലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷാ തട്ടിപ്പിലെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ. മന്ത്രാലയത്തിന് മുന്നിൽ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സമരങ്ങൾക്ക് അനുമതി ഇല്ലെന്ന് ബോർഡ് വെക്കുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷ സംബന്ധിച്ച് എൻടിഎ ആസ്ഥാനത്ത് ഉന്നതല കൂടിയാലോചന നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ പരീക്ഷ നടത്താനാണ് തീരുമാനം. അതേസമയം പുതിയ പരീക്ഷ എന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ വെല്ലുവിളിയാണ് ഉയർത്തുന്നത്.
