
ഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ മുപ്പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്‌ട്രിക്കല്‍ മെയിൻ്റെനന്‍സ് മുറിയില്‍ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ അറസ്റ്റ് ചെയ്തു.
റെയില്‍വേ ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജോലിക്കാരായ സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി ആയിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതി ഒരു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്.

യുവതിക്ക് കഴിഞ്ഞ രണ്ടുവര്‍ഷമായി സതീഷ് കുമാറിനെ പരിചയമുണ്ട്. റെയില്‍വേ ജീവനക്കാരനാണെന്നും, റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കാമെന്നും ഇയാള്‍ വാഗ്‌ദാനം ചെയ്തിരുന്നു. മകൻ്റെ ജന്മദിനവും പുതിയ വീട് വാങ്ങിയതിനുമായി വീട്ടില്‍ ഒരു ചെറിയ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ടെന്നും വ്യാഴാഴ്‌ച വീട്ടില്‍ വരണമെന്നും സതീഷ് യുവതിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു.
ഇതുപ്രകാരം വ്യാഴാഴ്‌ച രാത്രി 10.30 ഓടെ യുവതി റെയില്‍വേ സ്റ്റേഷനിലെത്തി. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇലക്‌ട്രിക്കല്‍ മെയിൻ്റെനന്‍സ് സ്റ്റാഫിന് വേണ്ടിയുള്ള റൂമില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം സതീഷും സുഹൃത്തും ഇവിടേക്ക് വന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ഈ സമയം മറ്റ് രണ്ട് പ്രതികള്‍ മുറിക്ക് പുറത്ത് കാവിലിരിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
