
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന ഒമ്പത് എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ, തൃത്താല സ്വദേശി അൻസാർ, പാലക്കാട് സ്വദേശികളായ ജംഷീർ, കാജാ ഹുസൈൻ, നൗഷാദ്, ബഷീർ എന്നിവർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ശ്രീനിവാസൻ വധകേസിൽ ഗൂഡാലോചനയിലും പ്രതികൾക്ക് ആയുധം എത്തിച്ച് നൽകിയതിലും ഇവർക്ക് പങ്കുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള നടപടി ആരംഭിച്ചതായും അന്വേഷണ സംഘം തലവനായ നാർക്കോർട്ടിക് സെൽ ഡിവൈഎസ്പി അനിൽകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീനിവാസൻ കേസിൽ 26 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീനിവാസൻ വധകേസിൽ അറസ്റ്റിലായ 25 പേരുൾപ്പടെ 26 പേർക്കെതിരെയാണ് കുറ്റപ്പത്രം സമർപ്പിച്ചത്. 897 പേജുള്ള കുറ്റപത്രത്തിൽ 279 സാക്ഷികളുണ്ട്. 293 രേഖകളും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ 282 തെളിവുകളും ഹാജരാക്കി. സംഭവം നടന്ന് എൺപത്തി രണ്ടാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നർക്കോടിക് സെൽ ഡി.വൈ.എസ്.പി എം.അനിൽ കുമാർ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 പേരെ ഇനിയും പിടികൂടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പടെ 25 പേരാണ് റിമാണ്ടിൽ കഴിയുന്നത്. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടുപേർ ഒളിവിലാണ്. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

സുബൈർ വധക്കേസിൽ എൺപത്തിയൊന്നാം ദിവസമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ കുറ്റപത്രം സമർപ്പിച്ചത്. 971 പേജുള്ള കുറ്റപത്രത്തിൽ ഒമ്പത് പ്രതികളാണുള്ളത്. പ്രതികളെല്ലാം ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ. 167 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. സി.സി.ടി.വി, മൊബൈൽ ഫോൺ ഉൾപ്പടെ 208 രേഖകൾ കോടതിയിൽ ഹാജരാക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷംസുദ്ദീൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.
ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ് സുബൈർ വധമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ആർഎസ്എസ് പ്രവർത്തകരായ രമേഷ്, അറുമുഖൻ, ശരവണൻ, മനു, വിഷ്ണു പ്രസാദ്, ശ്രുബിൻ ലാൽ, ആർ ജിനീഷ്, ജി. ഗിരീഷ്, S സുചിത്രൻ എന്നിവരാണ് പ്രതികൾ. ഏപ്രിൽ 15ന് പള്ളിയിൽ നിന്നും മടങ്ങുമ്പോൾ രണ്ടു കാറിലെത്തിയ അക്രമികൾ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.
