
കൽപറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ചൂരൽമലയിൽ ദുരന്ത ബാധിതർ സമരം നടത്തി. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് സമരക്കാർ നടത്തിയത്. സമരം പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബെയ്‌ലി പാലം കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതിനെ തുടർന്നാണ് ഉന്തുംതള്ളും ഉണ്ടായത്. തുടർന്ന് ദുരന്ത ബാധിതർ താൽക്കാലികമായി സമരം അവസാനിപ്പിച്ച് മടങ്ങി. സൂചനാ സമരമാണിതെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. കുത്തിയിരുപ്പ് സമരം അടക്കം നടത്തുമെന്നും അവർ വ്യക്തമാക്കി. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
