
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യു.ഡി.എഫിൻ്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം ഉദ്ഘാടന ദിവസം പ്രതിപക്ഷം കരിദിനം ആചരിച്ചിട്ടില്ല. പകരം ആഹ്ലാദ ദിനമായി ആചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു എന്നതായിരുന്നു അന്നത്തെ സി.പി.ഐ.എം നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതിയുടെ ആരംഭം. ഒപ്പം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ച ആളാണ് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു. ഇന്ന് പദ്ധതി യാതാർഥ്യമാകുമ്പോൾ പഴയത് മറക്കാൻ പാടില്ല. അഭിമാനപൂര്‍വ്വം പറയുന്നു പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച കെ ബാബുവിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
