
അബുദാബി: കേരള തീരത്തിനടുത്തുണ്ടായ രണ്ട് വൻ കപ്പലപകടത്തിന് പിന്നാലെ ഒമാന്‍ ഉള്‍ക്കടലിലും വൻ ദുരന്തം. രണ്ട് എണ്ണ കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. യു.എ.ഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. അഡാലിനും ഫ്രണ്ട് ഈഗിളും എന്ന രണ്ട് കപ്പലുകളാണ് കൂട്ടിയിടിച്ചത്. ഇതു സംബന്ധിച്ച വാർത്ത അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിൽ നിന്നും 24 ജീവനക്കാരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. യു.എ.ഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. എണ്ണക്കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചതിനാൽ തീ അണക്കാനുള്ള ശ്രമം ലക്ഷ്യം കാണുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തി. ജീവനക്കാരെ രക്ഷപ്പെടുത്തുകയാണുണ്ടായത്. കപ്പലിലെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം നടന്ന അപകടം ഇറാൻ- ഇസ്റായേൽ യുദ്ധ ഭീഷണിയുടെ ഭാഗമാണോ എന്നതും സംശയകരമാണ്. യുദ്ധവും മിസൈൽ ആക്രമണവും ഭയന്ന് കടലിൽ ദിശമാറി കപ്പലുകൾ സഞ്ചരിച്ചതാകാം അപകടത്തിന് കാരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടങ്ങളിലെ കപ്പൽ യാത്ര ഇപ്പോൾ ആശങ്കയിലാണ്.
