
ഐ.പി.എല്‍ ഫൈനലിന് വേദിയായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസം കണ്ടത് നാണക്കേടിൻ്റെ കാഴ്ചകള്‍. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് മഴവെള്ളത്തോടൊപ്പം ഒലിച്ചുപോയത്. ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ മേല്‍ക്കൂര ചോര്‍ന്നൊലിച്ച് കാണികള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിയപ്പോള്‍ കൂടുതല്‍ നാണക്കേടിൻ്റെ കാഴ്ചകളാണ് സ്റ്റേഡിയത്തില്‍നിന്നുണ്ടായത്. ഗുജറാത്ത് ടൈറ്റന്‍സിൻ്റെ ബാറ്റിങ് കഴിഞ്ഞ് ചെന്നൈ ബാറ്റിങ് തുടങ്ങിയതോട മഴ വീണ്ടും വില്ലനായെത്തി. മഴ മാറിയിട്ടും പിച്ചിലെ വെള്ളം പാരയായി. പിന്നീട് കണ്ടത് വെള്ളം വറ്റിക്കാന്‍ സ്‌പോഞ്ചും പെയിന്റ് ബക്കറ്റുമായി ജോലിക്കാര്‍ ക്രീസിലിറങ്ങുന്നതാണ്.

ക്രീസ് ഉണക്കാന്‍ ഹെയര്‍ ഡ്രയറും. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിൻ്റെ കൈയില്‍ മഴ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഒന്നുമില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു ഇന്നലത്തെ ഗ്രൗണ്ടിലെ കാഴ്ചകള്‍.
നവീകരിച്ച സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളില്‍ കുത്തിപ്പൊക്കി. ‘1,32,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനമാണുള്ളത്. മഴ മൂലം കളി നഷ്ടപ്പെടില്ല, മഴ മാറി 30 മിനിറ്റികം കളി പുനരാരംഭിക്കാനാവും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വരെ സംവിധാനിക്കാന്‍ കഴിയും’, എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
