
കാസർകോട്: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ കേടുപാടുണ്ടായ രണ്ടു വീടുകൾ മഞ്ചേശ്വരം തഹസിൽദാർ വി.ഷിബു സന്ദർശിച്ചു. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്.
ഇവർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിമിന്നലിൽ വീടിൻ്റെ ഓടുകൾ ഇളകി വീണാണ് ഇവർക്കു പരിക്കേറ്റത്. മഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഇവരുടെ ഓടിട്ട പഴയ വീടിൻ്റെ മേച്ചിലോടുകൾ വീട്ടിനുള്ളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടമുണ്ടായ വീടിനടുത്തു പുതുതായി നിർമ്മിച്ച കോൺക്രീറ്റ് വീടിനും വിളളലുണ്ടായിട്ടുണ്ട്.

അതേസമയം ജില്ലയിൽ ഇടി മിന്നലോടുകൂടിയ മഴ തുടരുകയാണ്. ദേശിയ പാതയിലെ പ്രവൃത്തി നടക്കുന്ന പലയിടങ്ങളിലും വെള്ളകെട്ടുണ്ടായി. ചളി നിറഞ്ഞ ഇടങ്ങളിൽ വാഹന യാത്ര ദുസ്സഹമായി. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് നീലേശ്വരത്ത് ഗൃഹനാഥൻ മരിച്ചു. നീലേശ്വരം മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (55) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ ജോലിക്കിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിനടുത്തുള്ള പമ്പ് ഹൗസിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
