
കാസർകോട് :പള്ളികൾ ആരാധനക്കായി തുറക്കുമ്പോൾ ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ
കർശനമായി നടപ്പാക്കാൻ മഹല്ല് കമ്മിറ്റികളും വിശ്വാസി സമൂഹവും ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തു. നാട്ടിലെ ആരോഗ്യ സംവിധാനം അപകടത്തിലാവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്താൽ പള്ളികൾ അതിന് കാരണണമാകാൻ പാടില്ല.

കോറോണയെ പ്രതിരോധിക്കുന്നതിൽ സർക്കാറിനോടൊപ്പം നിന്ന് വിശ്വാസികൾ അനുഷ്ഠിച്ച ത്യാഗം എല്ലാവരും പ്രശംസിച്ചതാണ് . കോവിഡ് 19 യുടെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി വന്നാൽ ഇനിയും ത്യാഗത്തിന് വിശ്വാസികൾ സന്നദ്ധമാകണം. ആരാധനാലയങ്ങളിൽ പാലിക്കേണ്ട രീതികൾ സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. പ്രസ്തുത നിർദ്ദേശങ്ങൾ നൂറ് ശതമാനം പാലിക്കാൻ കഴിയുമോയെന്ന് പള്ളികൾ തുറക്കുമ്പോൾ ആഴത്തിൽ ചിന്തിക്കണം. അപ്രായോഗികമായ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞതിന്‍റെ പേരിൽ കേസെടുക്കേണ്ടി വന്നാൽ വിശ്വാസികൾക്കും പോലീസിനും പ്രയാസമുണ്ടാകും
സാഹചര്യമനുസരിച്ച് തീരുമാനമെടുക്കണം. പള്ളികൾ തുറന്ന് ആരാധന കർമ്മങ്ങൾ നിർവ്വഹിക്കണമെന്നത് വിശ്വാസികളുടെവലിയ ആഗ്രഹമാണ്. തെല്ലൊരു ജാഗ്രത കുറവ് ഉണ്ടായാൽ കേൾക്കേണ്ടി വരുന്ന വിമർശനവും സഹിക്കേണ്ടി വരുന്ന വേദനയും മനസ്സിലാക്കി അവസരോചിതമായ തീരുമാനമായിരിക്കണം മഹല്ല് കമ്മിറ്റികൾ കൈകൊള്ളേണ്ടതെന്ന് സംയുകത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ജനറൽ സെക്രട്ടറി ടി.ഇ. അബ്ദുല്ല ,ട്രഷറർ എൻ.എ. അബൂബക്കർ ഹാജി എന്നിവർ പറഞ്ഞു.
