
തൃക്കാക്കര: ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ ഇ.പി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ വന്‍ വിജയമുണ്ടാകുമെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കി. യു.ഡി.എഫ് ദുര്‍ബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ജോ ജോസഫ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഹൃദയപൂര്‍വ്വം ഡോക്‌ടര്‍ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സി.പി.എം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെയാണ്.

കേരളത്തിൻ്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാര നടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന് സഹായകമായും. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണ്. യു.ഡി.എഫ് ദുര്‍ബലമാകുകയും മുന്നണിയില്‍ ഓരോ പാര്‍ട്ടിയും അകന്നു പോകുകയാണെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് 99 സീറ്റിലെത്തി. സീറ്റിലുണ്ടായ വര്‍ധന മാത്രമല്ല ബഹുജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയും അംഗീകാരവും നേടാന്‍ ഇടതു മുന്നണിക്കു സാധിച്ചു. ജനങ്ങള്‍ പ്രളയത്തെയും മാഹാമാരിയെയും നേരിടുന്ന സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി മുന്നണിയും സര്‍ക്കാരും ചെയ്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന കേരളത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാരിന് സാധിച്ചു. ഭവന രഹിതരില്ലാത്ത കേരളം, ആരോഗ്യ സമ്പുഷ്ടമായ നാട്, മതസൗഹാര്‍ദം മെച്ചപ്പെടുത്തി ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകും. ദേശീയ ബദല്‍ രൂപപ്പെടുത്തി ജനക്ഷേമ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ ഉയര്‍ന്നു വരികയാണെന്നും ജയരാജന്‍ പറഞ്ഞു.
