
കാസർകോട്: പുതുവര്‍ഷത്തില്‍ പുത്തന്‍ വീട്ടില്‍ അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തിലാണ് ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീ. ജനകീയ പങ്കാളിത്തത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന വീടിന്‍റെ താക്കോല്‍ കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജന്നില്‍നിന്ന് ഏറ്റുവാങ്ങിയതോടെ കാലങ്ങളായുള്ള സ്വന്തം ഭവനം എന്ന സ്വപ്നമാണ് ആര്യശ്രീയും കുടുംബവും സാക്ഷാത്കരിച്ചത്.

കക്കാട് സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ഇന്ത്യന്‍ വനിത ഫുട്‌ബോളിലെ പ്രതീക്ഷയുമായുമാണ് ആര്യശ്രീ. തെക്കന്‍ ബങ്കളത്തെ ലോട്ടറി കച്ചവടക്കാരനായിരുന്ന ഷാജു ശാലിനി ദമ്പതികളുടെ മകളാണ് ആര്യശ്രീ. കായിക മേഖലയില്‍ വലിയ ഉയരങ്ങിലേക്ക് കുതിച്ചുയരുമ്പോഴും അടച്ചുറപ്പുള്ള വീട് എന്നത് ആര്യശ്രീയ്ക്കും കുടുംബത്തിനും സ്വപ്‌നം മാത്രമായിരുന്നു.
ഇതു മനസ്സിലാക്കിയ നാട്ടുകാരാണ് ജനകീയ കൂട്ടായ്മയിലൂടെ കായിക താരത്തിന് വീട് വെച്ചു നല്‍കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് വീടിന്‍റെ ആവശ്യകത കായിക വകുപ്പ് മന്ത്രി മനസ്സിലാക്കിയതോടെ വീടു നിര്‍മ്മിച്ച് നല്‍കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് കാണ്‍സിലിനായിരുന്നു നിര്‍മ്മാണ ചുമതല.
