
കേരളത്തിലെ ശക്തരായ മുന്നണികളോട് പടപൊരുതുന്ന കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി. സി ജോർജ്. അതുകൊണ്ട് തന്നെ കേരളത്തിന് പൂഞ്ഞാറെന്നാൽ പി.സി ജോർജ്ജാണ്. ഇത്തവണയും പൂഞ്ഞാറിൽ ഒറ്റയ്ക്ക് നിന്ന് ഇടതു വലതു മുന്നണികളോട് പടപൊരുതി വിജയിക്കാനാകുമെന്ന് പി.സി ജോർജ്ജ് ഉറച്ചുവിശ്വസിക്കുന്നു.
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്തിയ സാഹചര്യത്തിൽ ശക്തമായ ചതുഷ്‌കോണ മത്സരമല്ല പൂഞ്ഞാറില്‍ എന്ന് അദ്ദേഹം പറയുന്നു. കാരണം പൂഞ്ഞാറിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല. ബി.ഡി.ജെ.എസ് ആണ് സ്ഥാനാർത്ഥിയെ നിർത്തിയത്. അവർക്ക് ബി.ജെ.പിയുടെ പിന്തുണയില്ല. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് നേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്.
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെന്ന് പറഞ്ഞിരിക്കുന്നയാൾ ഹൈസ്‌കൂൾ അധ്യാപകനാണ് അങ്ങനെ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അല്ലെങ്കിൽ അദ്ദേഹം രാജിവെച്ചിട്ട് മത്സരിക്കേണ്ടിവരും അങ്ങനെ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

ശബരിമല വളരെ പ്രധാനപ്പെട്ടൊരു പ്രശ്നമാണ്. ആ പ്രശ്നത്തിലുടനീളം മുൻപന്തിയിൽ നിന്നയാളാണ് ഞാൻ. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ യുദ്ധം ചെയ്തൊരു വ്യക്തിയെന്ന നിലയിൽ പൂഞ്ഞാറിലെ ഹൈന്ദവ സമൂഹം എന്നെ സ്നേഹിക്കുന്നുണ്ട്. ആ നിലയ്ക്ക് ബി.ജെ.പി അനുകൂലമായൊരു നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂഞ്ഞാറിലെ എല്ലാ സഭകളും നമ്മൾക്ക് അനുകൂലമാണ്.
മുണ്ടക്കയം പഞ്ചായത്തിലാണ് ഇപ്പോൾ പ്രചാരണം നടത്തുന്നത്. ഇന്നലെ കടകളിൽ മുഴുവൻ കയറിയിറങ്ങി. കന്യാസ്ത്രീ മഠങ്ങളും പള്ളികളും അമ്പലങ്ങളിലുമെല്ലാം കയറി ഇറങ്ങുന്നുണ്ട്. എല്ലാവരിൽ നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. മുണ്ടക്കയം ഓർത്തഡോക്സ് പള്ളിയിലെത്തി കമ്മറ്റിക്കാരുമായി ചർച്ച നിർത്തി. ക്ഷേത്ര ഭാരവാഹികളുമായും വിവിധ സഭാ പ്രതിനിധികളുമായും ചർച്ച നടത്തും.
