
യുവാവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തതായി റിപ്പോർട്ട്. കുടുംബത്തിൻ്റെ അനാരോഗ്യത്തില്‍ അസ്വസ്ഥനായി ആണ് യുവാവ് ഇത്തരത്തിൽ വിഗ്രഹങ്ങള്‍ തകര്‍ത്തത് എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ 27കാരനായ യുവാവിനെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ല സ്വദേശിയായ ഇയാളെ നോയിഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കുടുംബത്തില്‍ നിരന്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതില്‍ ദൈവത്തോട് വൈരാഗ്യം തോന്നിയ വിനോദ് കുമാര്‍ ആണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തത്. സംഭവത്തിൽ പ്രതിയെ പോലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തൻ്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

ദൈവത്തോട് പ്രാര്‍ഥിച്ചെങ്കിലും ബന്ധുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി. ഇതാണ് വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ തകര്‍ത്തത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 295 (ആരാധനാലയം അശുദ്ധമാക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ പൂജാരി ഇല്ലെന്നും പരാതിയില്‍ നടപടിയെടുക്കുമെന്നും മുന്‍കരുതല്‍ നടപടിക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
