സൗദിയില്‍ വാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തെറ്റായ വിവരത്തിൽ നിന്നും; അവിടം മതസൗഹാർദത്തിന് മികച്ച മാതൃക: മന്ത്രി സജി ചെറിയാന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സൗദിയില്‍ വാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തെറ്റായ വിവരത്തിൽ നിന്നും; അവിടം മതസൗഹാർദത്തിന് മികച്ച മാതൃക: മന്ത്രി സജി ചെറിയാന്‍

സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നത് കേട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

പ്രസംഗത്തിലെ ചില ഭാഗങ്ങൾ എൻ്റെ ഉദ്ദേശ ശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് പരാമർശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. മതസൗഹാർദത്തിൻ്റെ മികച്ച മാതൃക തനിക്കവിടെ കാണാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയിലേക്ക് യാത്ര പോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന് കരുതി, കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. പക്ഷെ, ഒരിടത്ത് നിന്നും വാങ്ക് വിളി കേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.

സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാമര്‍ശത്തെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി നേരിട്ടെത്തിയത്.

സജി ചെറിയാന്‍റെ വാക്കുകള്‍:

ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എൻ്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിൻ്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി.

ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എൻ്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇത് മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

0Shares