
ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വിവാഹ ചടങ്ങിനിടെ വരൻ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വധുവിന്റെ വീട്ടുകാർ ബൈക്ക് സ്ത്രീധനമായി നൽകാതിരുന്നതിനാലാണ് വരൻ ഇറങ്ങി പോയത് എന്നാൽ വിവരം. തുടർന്ന് വിവാഹം മുടങ്ങിയതോടെ വധുവിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് വധു പൊലീസിനോട് പറഞ്ഞത്. എന്നിട്ടും കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല എന്നും പരാതി ഉണ്ട്. അയോദ്ധ്യയിലെ മാവായിയിൽ നിന്നുള്ള വരനുമായി ആണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്വർണ്ണ മോതിരവും 5,000 രൂപയും കൈമാറിയുള്ള തിലക ചടങ്ങിനു ശേഷമാണ് വരന് സ്ത്രീധനമായി മോട്ടോർ സൈക്കിൾ വേണമെന്ന ആവശ്യം ഉയർന്നത്.
എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലുള്ള വധുവിൻ്റെ കുടുംബം ഇതിന് തയ്യാറായില്ല. ഇതേതുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. സ്ത്രീധനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വരൻ മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു പോവുകയായിരുന്നു. ഇയാളുടെ പിതാവും ഇതിനെ അനുകൂലിച്ചു.

വിവാഹം മുടങ്ങിയതോടെ വധുവിൻ്റെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാൽ നടപടി സ്വീകരിക്കാൻ പൊലീസ് വൈകിയെന്നാണ് ആക്ഷേപം. അതേസമയം പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുക്കുകയാണെന്നും പൊലീസ് പറയുന്നു.
