
കൊച്ചി: അമ്പലമേട് ഭാഗത്ത് വന്‍ കഞ്ചാവ് വേട്ടയിൽ കുടുങ്ങിയത് സംഘത്തിലെ വമ്പന്‍ സ്രാവുകള്‍. 15 കിലോ കഞ്ചാവുമായി വനിതകള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുഴീക്കാട് ഭാഗത്തുള്ള ലോഡ്‌ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി സ്വദേശി ശ്രീലാല്‍ (26), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (26), ഓച്ചിറ സ്വദേശി ദിലീപ് എന്ന അറ്റ് ബോക്‌സര്‍ ദിലീപ് (27), മാവേലിക്കര സ്വദേശിനി മേഘ ചെറിയാന്‍ (21), കായംകുളം സ്വദേശിനി ശിൽപ ശ്യാം (19) എന്നിവരാണ് പിടിയിലായത്.

ഒഡീഷയിലെ ബാലന്‍ഗീര്‍ ജില്ലയിലുള്ള കഞ്ചാവ് മാഫിയയില്‍ നിന്ന് ഇടനിലക്കാരന്‍ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി വരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറികളിലാണ് ഇവര്‍ എത്തിച്ചിരുന്നത്. ഹൈവേകളില്‍ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിറുത്തുമ്പോള്‍ എറണാകുളത്തുള്ള ഏജണ്ടുമാര്‍ വാഹനങ്ങളിലെത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു രീതി.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്. കായംകുളം, മാവേലിക്കര, കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന വന്‍ സംഘത്തിലെ കണ്ണികളാണിവര്‍.
പ്രതികളില്‍ ബോക്‌സര്‍ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതിയായ ഹരികൃഷ്ണൻ്റെ ബാഗില്‍ നിന്ന് മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.
