
കാസർകോട്: ആർ.ടി.ഒ ഓഫീസുകളിൽ വൻ കൈക്കൂലി ഇടപാടുകൾ നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വിജിലൻസ് ഇൻസ്പെക്ടർ പി.സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ കൊണ്ട് വന്ന 9850/- രൂപ ഏജണ്ടുമാരിൽ നിന്ന് പിടിച്ചെടുത്തു.

ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകുന്നതിനും വാഹനങ്ങളുടെ വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഏജണ്ടുമാർ ജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങി നൽകുന്നത് നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നു.
ജില്ലയ്ക്കത്ത് വിവിധ ആർ.ടി.ഒ ഓഫീസുകളുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടത്തുകയും കൈക്കൂലി പണം പിടിച്ചെടുത്തിട്ടും ഈ പ്രവണത നിർബാധം തുടരുകയാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമെ ഇതിന് ഒരു അറുതി വരുകയുള്ളൂ. വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ വി.രാജീവൻ, പി.വിസുധീഷ്, കെ.ബി ബിജു, കെ.പ്രമോദ് കുമാർ കുമ്പള അസിസ്റ്റണ്ട് എഡ്യുക്കേഷൻ ഓഫിസർ എം.ശശിധരൻ എന്നിവരുമുണ്ടായിരുന്നു.
Published By: Peethambaran Kuttikol
