
വിദ്യാര്‍ഥിനിയായ കാമുകിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റം നടത്തി അധ്യാപിക പുരുഷനായി. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിനിയായ അധ്യാപിക തൻ്റെ കാമുകിയും വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതിനായാണ് ലിംഗമാറ്റം നടത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ഭാരത്പൂരിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയായ മീരയാണ് തൻ്റെ വിദ്യാര്‍ഥിനിയായ കല്‍പന ഫൗസദറിനെ വിവാഹം കഴിച്ചത്. മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായതിന് ശേഷം ആരവ് കുന്തല്‍ എന്ന പേര് സ്വീകരിച്ചു.

പ്രണയത്തില്‍ എല്ലാം ശരികള്‍ മാത്രമാണുള്ളതെന്നും അതുകൊണ്ടാണ് ലിംഗമാറ്റത്തിന് താന്‍ ഒരുങ്ങിയത് എന്നും ആരവ് പറഞ്ഞു. സ്‌കൂളില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ക്ലാസിനിടെയാണ് കല്‍പനയെ മീര ആദ്യമായി പരിചയപ്പെടുന്നത്. ഇതേ സ്‌കൂളില്‍ തന്നെ പഠിക്കുവാന്‍ എത്തിയതായിരുന്നു കല്‍പന.
കല്‍പന സ്റ്റേറ്റ് ലെവല്‍ കബഡി പ്ലെയര്‍ ആയിരുന്നു. രണ്ട് വര്‍ഷത്തോളം അടുത്ത സുഹൃത്തുക്കള്‍ ആയിരിക്കെ 2018 ഓടെ മീര പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. സ്‌കൂളിൻ്റെ മൈതാനത്ത് വച്ചുള്ള അടുത്ത ഇടപഴകലിലൂടെയാണ് തങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായത് എന്ന് ഇരുവരും സമ്മതിച്ചു.
