
കെജിഎഫ് സിനിമ ഒന്നാംഭാഗം ഇറങ്ങിയപ്പോള്‍ അതിനെ കഥയാക്കി ഉത്തരമെഴുതിയ വീരന്മാരുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ തവണത്തേതിലും ഗംഭീരമായി ഇത്തവണയും കെജിഎഫ് കഥ ഉത്തരക്കടലാസിൽ. എന്നാൽ അതിലും കഷ്ടമുള്ള ഉത്തരങ്ങളാണ് ഇത്തവണ അധ്യാപകര്‍ക്ക് കാണേണ്ടി വന്നത്.
‘ദുഷ്യന്തന്‍ വനവാസത്തിനായി കാട്ടില്‍ പോയപ്പോള്‍ ശകുന്തളയെ കണ്ടു. അവര്‍ തമ്മില്‍ ഇഷ്ടത്തില്ലയി (ഇഷ്ടത്തിലായി), അവര്‍ പരസ്പരം കല്യാണം കഴിച്ചും ഒരു മോതിരം ദുഷ്യന്തന്‍ ശകുന്തളയ്ക്ക് അണിയിച്ചും കേടുത്തു (കൊടുത്തു)., ഇതറിഞ്ഞ ദുര്‍വസഭി (ദുര്‍വാസാവ്) ദുഷ്യന്തന്‍െ (ദുഷ്യന്തനെ) ശഭിക്കുന്നു (ശപിക്കുന്നു). ദുഷ്യന്തന്‍ അത്യത്തെ (ആദ്യത്തെ) ഒര്‍മ്മകള്‍ (ഓര്‍മകള്‍), എല്ലാം നഷ്ടപെടുന്നു. (നഷ്ടപ്പെടുന്നു). അപ്പോള്‍ അണ് (ആണ്) അ (ആ) ന്തെട്ടിക്കുന്ന (ഞെട്ടിക്കുന്ന) സത്യം വര്‍ത്ത ( വാര്‍ത്ത) അറിഞ്ഞത്. ശകുന്തള ഗര്‍ഭിണി അയിരുന്നു (ആയിരുന്നു).

ഇതറിഞ്ഞ ശകുന്തള ദുഷ്യന്തനെ തേടി പോയത്ത് (പോയത്). പക്ഷേ ദുഷ്യന്തന് ഇവരെ ഒര്‍മ്മ (ഓര്‍മ) ഉണ്ടയിലെ (ഉണ്ടായില്ല). ശകുന്തള നേരെ പൊലീസ് സെറ്റെഷണില്‍ (സ്റ്റേഷനില്‍) പോയി പരത്തി (പരാതി) കോടുത്തു (കൊടുത്തു). പക്ഷേ പൊലീസിനു തെളിവ് വേണമയിരുന്നു (വേണമായിരുന്നു). ഡിഎന്‍എ ടെസ്റ്റ് എടുക്കാന്‍ ശകുന്തള ഹേസ്പിറ്റവി (ഹോസ്പിറ്റലില്‍) പേയി (പോയി). കഥ തുടരുന്നു..’.ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ മലയാളം പരീക്ഷയില്‍ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നു വരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയാറാക്കുക എന്ന ചോദ്യത്തിന് ഒരു വിദ്യാര്‍ഥിയുടെ ഉത്തരമാണിത്. മൂല്യനിര്‍ണയം നടത്തിയ അധ്യാപിക ഇതു കണ്ടപ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാതെ പകച്ചു നിന്നുപോയി.
12 വര്‍ഷത്തെ വിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ കുട്ടിക്കാണ് പരാതി, വാര്‍ത്ത, ആദ്യം തുടങ്ങിയ വാക്കുകള്‍ പോലും അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തത്. തെറ്റില്ലാതെ ഒരുവരി പോലും എഴുതാന്‍ കഴിയാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ പറയുന്നു. മുന്‍വര്‍ഷം കവി വേങ്ങയില്‍ കുഞ്ഞിരാമനെ തേങ്ങയില്‍ കുഞ്ഞിരാമന്‍ എന്നെഴുതിയ വിദ്യാര്‍ഥികളുണ്ട്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസവും കോവിഡും എല്ലാം കുട്ടികളെ മടിയന്മാരാക്കിയിരിക്കുകയാണ്. എന്നാല്‍ അക്ഷരാഭ്യാസം പോലുമില്ലാതെ വളര്‍ന്നുവരുന്ന തലമുറയെ ഓര്‍ത്ത് തലയില്‍ കൈവെച്ച് പോകുകയാണ് അധ്യാപകർ. ചില വിദ്യാർത്ഥികൾ ഒരക്ഷരം പോലും പഠിക്കാൻ തൽപര്യമില്ലാതെ ഇൻസ്റ്റയിലും വാട്സാപ്പിലും അടക്കമുള്ള സോഷ്യൽ മീഡിയകളിൽ മുഴുകുമ്പോൾ രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
