
കാഞ്ഞങ്ങാട് / കാസർകോട്: ചിത്താരിയിൽ പാചക വാതകവുമായി ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഭീതിയൊഴിഞ്ഞു. ഹൊസ്ദുർഗ് താലൂക്ക്, കാഞ്ഞങ്ങാട്, ചിത്താരി വില്ലേജിൽ ദേശീയപാതയിൽ ഹിമായത്തുൽ ഇസ്ലാം സ്‌കൂളിന് എതിർവശത്താണ് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നത്.
വ്യാഴാഴ്‌ച രാവിലെ ഏഴുമണിയോടെ ആണ് അപകടം. ഫയർഫോഴ്‌സും പൊലീസും ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതാണ് വൻ ദുരന്തം ഒഴിവായത്.

വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ വളരെ വേഗത്തിൽ നടത്തി. പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തിരമായി ഒഴിപ്പിച്ചു. വാതകം ചോരുന്നതിനാൽ കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാന പാതയിൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജങ്ഷനിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വെച്ചും പൊലീസ് തിരിച്ചു വിട്ടു.
