
മധൂർ / കാസർകോട്: കരാർ വ്യവസ്ഥകൾ ലംഘിച്ച് വിപണി മൂല്യമുള്ള മാലിന്യങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇൻ്റെണൽ വിജിലൻസ് ഓഫീസറുടെ മിന്നൽ പരിശോധന. മധുർ പഞ്ചായത്ത് ഓഫീസിലാണ് ഹരിത കർമ്മ സേനയിലെ അഴിമതി ആരോപണം ഉയർന്നത്. ഇതേത്തുടർന്നാണ് ഇൻ്റെണൽ വിജിലൻസ് ഓഫീസർ അഭിലാഷിൻ്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തി ഫയലുകൾ പരിശോധിച്ചത്.
2022 ആഗസ്റ്റ് 10ന് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കിയാണ് സ്വകാര്യ കമ്പനിയായ Thiruvonam ecco industries India PVT Ltd എന്ന ഏജൻസിയെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച തരം തിരിച്ച അജൈവ മാലിന്യങ്ങൾ ക്വട്ടേഷൻ പ്രകാരമുള്ള തുകയ്ക്ക് ഏറ്റെടുക്കാൻ ഏൽപ്പിക്കുന്നത്. വിപണിമൂല്യമുള്ള 19 തരം മാലിന്യങ്ങൾ കിലോഗ്രാമിന് മൂന്ന് രൂപ മുതൽ 50 രൂപവരെ പഞ്ചായത്തിന് നൽകി ഏറ്റെടുക്കാമെന്നാണ് കമ്പനി കരാർ ഒപ്പുവെച്ചത്.

കരാർ വ്യവസ്ഥ ലംഘിച്ച് ഒരു വ്യവസ്ഥയിലും പറയാതെ കിലോഗ്രാമിന് 1.30 രൂപ തുക വെച്ചാണ് വിപണി മൂല്യമുള്ള മാനിന്യങ്ങൾ മുഴുവനായും കമ്പനി കടത്തികൊണ്ടു പോയത്. കൂടാതെ റിജക്റ്റഡ് മാലിന്യങ്ങൾ കൊണ്ടു പോയ കണക്കിൽ കിലോഗ്രാമിന് 5.90 രൂപ വച്ച് ലക്ഷക്കണക്കിന് തുക പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും കമ്പനി കൈപ്പറ്റിയിട്ടുമുണ്ട്.
കരാർ വ്യവസ്ഥകൾ ലംഘിക്കുകയും, യഥാസമയം കരാർ പുതുക്കുകയും ചെയ്യാതെ സ്വക്കാര്യ കമ്പനിക്ക് കൊള്ള ലാഭമുണ്ടാക്കാൻ വഴിയൊരുക്കുകയും പഞ്ചായത്തിന് ധനചോർച്ച ഉണ്ടാക്കുകയും
ചെയ്‌ത പഞ്ചായത്ത് ഭരണ സമിതി രാജിവച്ച് അഴിമതിക്ക് എതിരായ അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് സി.പി.ഐ.എം മധൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
