
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയുണ്ടായി. ഫയർഫോഴ്‌സ് എത്താൻ റോഡിൽ തടസ്സമുണ്ടായത് തീ മറ്റുകടകളിലേക്കും പടരാൻ കാരണമായി. തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ആദ്യം തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപടരുകയാണുണ്ടായത്. അതോടെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 10 ഫയർ യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി തീ അണയിക്കാനുള്ള ശ്രമം തുടരുകയാണ്.



മാക്സ്‌ട്രോ എന്ന ചെരുപ്പ് കടയിൽ നിന്നുമാണ് ആദ്യം തീപടർന്നതെന്നാണ് പരിസരവാസികൾ പറഞ്ഞത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉൾപ്പടെയുള്ള 10 കടകൾ പൂർണ്ണമായും കത്തിയമർന്നു. 40 ൽ അധികം കടകൾക്ക് തീ പടർന്നതായാണ് നാട്ടുകാർ പറയുന്നത്. 100 ൽ അധികം കുടുംബങ്ങളെ തീപിടിത്തം നേരിട്ട് ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് അകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫയർഫോഴ്‌സ് സംഘം മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രണവിദേയമാക്കിയിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
