
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം മറ്റന്നാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്താൻ തീരുമാനമായി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് ഫലം അന്തിമമായി വിലയിരുത്തി. ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാത്തിരിക്കേണ്ടതില്ലന്ന നിർദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി. ഫലം വൈകിയാൽ പ്ലസ് വൺ പ്രവേശനത്തെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് ഉദ്യോഗസ്ഥർ നീങ്ങുന്നത്. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചതായാണ് വിവരം. ഇതിന് ശേഷമാണ് ഫല പ്രഖ്യാപനം തീരുമാനം കൈകൊണ്ടത്.
അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85. 2 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഇത്തവണയും ഒന്നാമത്. ചെന്നൈ, ബാംഗ്ലൂർ, വിജയവാഡ എന്നീ മേഖലകളും ഉയർന്ന വിജയശതമാനം നേടി. പരീക്ഷാഫലത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. തൊണ്ണൂറ്റി നാലായിരത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 18.4 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സിബിഎസ്ഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾ ഒരേസമയം പരീക്ഷ എഴുതിയത്. പുനർ മൂല്യനിർണയം അടക്കമുള്ള കാര്യങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
