
ചെന്നൈ: തൻ്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി. ടി.വി.കെ യുടെ വിജയം പ്രവചിച്ച ജ്യോതിഷനെ കൂടെ നിർത്താനായിരുന്നു വിജയ് ശ്രമിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായി സർക്കാർ നിയമനം നൽകി. രാധന്‍ പണ്ഡിറ്റിനെ ചൊവ്വാഴ്ചയാണ് നിയമിച്ചത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടപടി പിൻവലിച്ച് തടിതപ്പിയിരിക്കുകയാണ് വിജയ്.
നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ കൃഷ്ണമൂര്‍ത്തി ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു എന്നാണ് വിവരം. റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെ വിജയ് നിയമ വിരുദ്ധമായി നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘകാലമായി തൻ്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തൻ്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. 40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിൻ്റെ ഉപദേശം തേടിയിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിൻ്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്.
