
സംസ്ഥാന ബി. ജെ. പി യിലെ ആഭ്യന്തര കലാപം ഏതാണ്ട് മറനീക്കി പുറത്തുവന്നു കഴിഞ്ഞു. സ്മിത മേനോൻ എന്ന സ്ത്രീയെങ്ങനെ കേന്ദ്രമന്ത്രി വി. മുരളിധരന്‍റെ സന്തത സഹചാരിയായി മാറിയെന്ന ചർച്ചയിൽ നിന്നാണ് ഇപ്പോൾ ബി. ജെ. പി യിൽ ധ്രുവീകരണം ഉണ്ടായിരിക്കുന്നത്..വി. മുരളിധരനെ ശക്തമായി പിന്തുണയ്ക്കുന്ന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇപ്പോൾ പ്രത്യക്ഷമായി രംഗത്തുവന്നിരിക്കുകയാണ്.
ഒരു പക്ഷെ, കേന്ദ്ര നേതൃത്വത്തിൽ ഉള്ള വിശ്വാസം തന്നെയാകാം കെ. സുരേന്ദ്രനെ ഇങ്ങനെ ഒരു പണി സ്വമേധയാ ഏറ്റുവാങ്ങാൻ പ്രേരിപ്പിച്ചത്. വി. മുരളീധരനല്ല താനാണ് സ്മിതയുമായി ബന്ധപ്പെട്ട എല്ലാ പാർട്ടി പദവികളും അവർക്കു നേടികൊടുത്തത് എന്ന് പറഞ്ഞുകൊണ്ട് സ്വയം പ്രതിപട്ടികയിലേക്കു അദ്ദേഹം ആക്രമിച്ചു കയറുകയായിരുന്നു. മുരളീധരൻ ശുദ്ധനാണ് എന്ന് വരുത്തിത്തീർക്കുക മാത്രമാണ് സുരേന്ദ്രന്‍റെ ലക്‌ഷ്യം.

ക്ഷേത്രങ്ങളിൽ ഉപദേവതകളെ പ്രതിഷ്ഠിക്കാറുണ്ട്. അതൊക്കെ അവിടെ വേണമെന്ന നിർബന്ധം ഉണ്ട് എന്നാൽ ആരും ഒരഞ്ചു പൈസയുടെ കാണിക്ക പോലും അവിടെ ഇടാറുമില്ല. അത് പോകട്ടെ ഇപ്പോൾ ഉയർന്നു വന്ന ഈ ഭിന്നതയിൽ സന്തോഷിക്കുന്ന രണ്ടു മൂന്നു പേരെങ്കിലും ബി. ജെ. പി യിൽ ഉണ്ട്. കൃഷ്ണ ദാസ് എന്നും ശോഭാസുരേന്ദ്രനെന്നും കുമ്മനം എന്നും ഒക്കെ അവരെ വിളിക്കാം. ഒരുപക്ഷെ കേരളത്തിൽ ബി. ജെ .പി യുടെ സമകാലിക വളർച്ചയ്ക്കു കെ. സുരേന്ദ്രന്‍റെ ഷോവനിസ്റ്റ് നിലപാടുകളേക്കാൾ കൂടുതൽ ശക്തമായ ആശയ പിന്തുണ നൽകി കൂടെ നിന്നവരാണ് ഇവരൊക്കെ.
പക്ഷെ, ഇപ്പോഴും ഒരു പൊതു വേദിയിൽ ഒരു പ്രസ്താവന നടത്തിയാൽ അതിന്‍റെ അർഥം ട്രോളുകളായി വരുന്ന മുരളീധരനും സുരേന്ദ്രനുമാണ് ബി. ജെ. പി യുടെ കേന്ദ്രഘടകത്തിനു അഭിമതർ. ശോഭാസുരേന്ദ്രനെ പോലുള്ള വനിതാ നേതാക്കളെ ബൈപാസ് ചെയ്തുകൊണ്ട് എങ്ങനെയാണ് സ്മിത മേനോൻ എന്ന പുത്തൻ താരോദയത്തെ പ്രതിഷ്ഠിച്ചതെന്നു കെ. സുരേന്ദ്രൻ എന്ന സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത് കേട്ടാൽ ആസനത്തിലെ തഴമ്പാണ് ഇപ്പോഴും ബി. ജെ. പി യെന്ന സവർണ്ണ മുന്നണിയെ കേരളത്തിലും നയിക്കുന്നതെന്ന് വ്യക്തമാകും. അവരുടെ കുടുംബം തലമുറകളായി ബി. ജെ. പി യ്ക്കു വേണ്ടി പടപൊരുതിയവരാണ് എന്നാണ് സുരേന്ദ്രന്‍റെ വാദം.
